തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ അഴിമതിക്കു കൂട്ടു നിൽക്കുന്നത് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെന്ന് മുൻ ജയിൽ ഡിഐജി പി. അജയകുമാർ. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഷനിലായ ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്തത് ജയിൽ മേധാവിയാണെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി കേസിലെ പ്രതികൾക്ക് ഉൾപ്പെടെ പരോൾ നൽകാൻ ജയിൽ മേധാവി നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ജയിൽ സൂപ്രണ്ടിന്റെയും പോലീസിന്റെയും റിപ്പോർട്ട് അവഗണിച്ചുകൊണ്ടാണ് ജയിൽ മേധാവി ടി.പി കേസിലെ പ്രതിയായ കൊടി സുനിക്ക് പരോൾ നൽകിയത്.
കൊടി സുനിക്ക് ഉൾപ്പെടെ ജയിലിൽ മൊബൈൽ ഫോണ് ഉപയോഗിക്കാനും മദ്യം, ലഹരി വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിക്കാനും ഒത്താശ ചെയ്തെന്നും അജയകുമാർ പറഞ്ഞു. ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലിയായി വാങ്ങുന്ന പണത്തിന്റെ പങ്ക് ജയിൽ മേധാവി കൈപ്പറ്റുന്നുവെന്നും അജയകുമാർ പറഞ്ഞു.
ജയിലുകളിൽ വിനോദ്കുമാർ ലഹരിക്കടത്ത് നടത്തിയിട്ടുണ്ട്. ഇതിനായി ജയിൽ ജീവനക്കാരെ ഏജന്റുമാരാക്കിയിട്ടുണ്ട്. വിനോദ് കുമാറിനെതിരേ താൻ ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകിയപ്പോൾ ജയിൽ മേധാവിയും സർക്കാരും വിനോദിനെ സംരക്ഷിക്കുകയായിരുന്നു.
മൂന്ന് വർഷക്കാലത്തിനിടെ ജയിൽ മേധാവി സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സന്ദർശനം നടത്താതെ എല്ലാം വിനോദ് കുമാറിനെ ഏൽപ്പിച്ച് അഴിമതിയുടെ പങ്ക് പറ്റുകയായിരുന്നു. വിനോദിന്റെ വഴിവിട്ട ഇടപാടുകൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് താൻ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ തന്നെ സർവീസിൽനിന്നു വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിരമിക്കൽ ആനുകൂല്യം നൽകാതെ ഉപദ്രവിക്കുകയാണ്.
ടി.പി കേസിലെ പ്രതികൾക്ക് ഉൾപ്പെടെയുള്ള തടവുകാരിൽനിന്നും കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപയാണ് വിനോദ് കുമാർ വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയത്. ജയിലിനകത്ത് ലഹരി ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും തടവുകാർക്ക് പണം വാങ്ങി നൽകാൻ വിനോദ് കുമാർ ജയിൽ ജീവനക്കാരെ ഏജന്റുമാരാക്കി നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ഫോണ് പരിശോധിച്ചാൽ ഇതിന്റെ തെളിവുകൾ ലഭിക്കും.
2023ൽ കൊടി സുനി വിയ്യൂർ അതീവ സുരക്ഷ ജയിലിൽ അക്രമം കാട്ടി. അയാൾക്ക് പരോൾ നൽകരുതെന്ന് ജയിൽ സൂപ്രണ്ടും പോലീസും റിപ്പോർട്ട് നൽകിയിരുന്നു. ജയിൽ മേധാവി നേരിട്ട് ഇടപെട്ട് കൊടി സുനിക്ക് പരോൾ നൽകിയെന്നും അജയകുമാർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജയകുമാർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ടി.പി വധക്കേസിലെ പ്രതികൾ ഉൾപ്പെടെ പന്ത്രണ്ടിൽപ്പരം തടവുകാർക്ക് പരോൾ ലഭിക്കാനും സുഖസൗകര്യങ്ങൾ ഏർപ്പെടുത്താനുമായി ഡിഐജി വിനോദ് കുമാർ ഗൂഗിൾ പേ അക്കൗണ്ട് മുഖേന 35 ലക്ഷത്തിൽപ്പരം രൂപ കൈക്കൂലിയായി വാങ്ങിയെന്നും ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലൂടെ 40 ലക്ഷത്തോളം രൂപ എത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.